2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

എന്റെ മോഹം


കാണാമറയത്തെ കാട്ടിലെവിടെയോ
ഏഴിലം പാലകള്‍ പൂത്തല്ലോ.....
വെണ്ണിലാവിന്‍ നിറമാര്‍ന്ന പൂക്കള്‍
കാറ്റില്‍ ചൊരിഞ്ഞു സുഗന്ധപൂരം.

കാറ്റു വന്നെന്നെ പുണരുമ്പോള്‍
പാടാതിരിക്കുവതെങ്ങനെ
ഞാന്‍
മാനത്തു
പാടിപ്പറന്നിടുന്ന
രാപ്പാടിയാകാനെനിക്ക്
മോഹം.


ഹമ്ന ഫസല സി (9)

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യ ദിന ചിന്തകള്‍ .


വാക്കുകള്‍ എങ്ങനെയാണ് ആശയങ്ങളുടെ മാതാവാകുന്നത് ?പ്രത്യേകിച്ചും സ്വാതന്ത്ര്യം പോലുള്ള ചിലവാക്കുകളുടെ.ആ ഒരു വാക്ക് ഭൂത വര്‍ത്തമാന ഭാവികാലങ്ങളെ ഉള്‍ക്കൊള്ളുകയും വിചാരണചെയ്യുകയും
ചെയ്തുകൊണ്ടിരിക്കുന്നു. ആ ഒരു വാക്ക് മാറുന്ന ,നാം മാറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെക്കുറിച്ച് നമ്മെബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാരണം സ്വാതന്ത്ര്യം എന്ന വാക്കിന്റെ ,സ്വാതന്ത്ര്യം എന്ന
ആശയത്തിന്റെ അര്‍ത്ഥം നമുക്ക്‌ ഇപ്പോഴും പിടികിട്ടിയിട്ടില്ല. ഇനിയൊട്ടു പിടികിട്ടുകയുമില്ല. സഹനം, ത്യാഗം, ആത്മസമര്‍പ്പണം എന്നിവയൊക്കയും അന്യം നിന്നുപോയിരിക്കുന്നു. സ്വാര്‍ഥത അര്‍ബുദംപോലെ സമൂഹത്തെ ഗ്രസിച്ചു കഴിഞ്ഞു . മുതലാളിത്തത്തിന് മുമ്പില്‍ നട്ടെല്ല് നാം പരമാവധി വളച്ചുകഴിഞ്ഞു .സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പറയുവാന്‍ ഇനി ആരും ജനിക്കുകയില്ല. കാരണം നമുക്ക്‌ സ്വാതന്ത്ര്യം എന്നുള്ളത് ചരിത്രപുസ്തകം മാത്രമാണ്. ആ ഒരു കാലത്തു ജീവിച്ചിരുന്നില്ല എന്നതാണ് നമ്മുടെ വലിയ നഷ്ടം. ആ നഷ്ടത്തെ നികത്തുവാന്‍ ,ആ കടം വീട്ടുവാന്‍ നമുക്ക്‌ നമ്മുടെമാതൃരാജ്യത്തെ സ്നേഹിക്കാം. നമുക്കുവേണ്ടി ചോര ചിന്തിയവരെ ഒരു നിമിഷം ഓര്‍ക്കാം. എല്ലാവര്‍ക്കും
"പെണ്‍കുട്ടിയുടെ " സ്വാതന്ത്ര്യ ദിനാശംസകള്‍.
വിദ്യാരംഗം പ്രസിദ്ധീകരിക്കുന്ന പെണ്‍കുട്ടി മാസികയുടെ മുഖപ്രസംഗം -ഓഗസ്റ്റ്‌ 2009

2009, ജൂലൈ 21, ചൊവ്വാഴ്ച

മഴ


എന്റെ കൂട്ടുകാരിയാം മഴ
ജന്നാലക്കരികില്‍ നിന്നു മുട്ടിവിളിക്കുന്നു
കാലില്‍ കൊലുസ്സണിഞ്ഞു
നൃത്തം ചെയ്യും മഴ.

അത് മുറ്റത്തു വിതറുന്നു
പവിഴ മണികള്‍
എന്റെ കാതില്‍ സംഗീതമായി
അത് പെയ്തിറങ്ങുന്നു

അത്
എന്നോട്‌ കിന്നാരം പറഞ്ഞ്
എന്നില്‍ കുളിരുനിറച്ച്
എന്നെ സാന്ത്വനിപ്പിച്ച് ............അങ്ങനെ .

ഹര്‍ഷ പി 8A




2009, ജൂൺ 27, ശനിയാഴ്‌ച

ഓര്‍മയിലെ നക്ഷത്രങ്ങള്‍....

അങ്ങനെ മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമലസുരയ്യയും യാത്രയായി. വിവാദങ്ങളുടെ ഈലോകത്തുനിന്ന്. അത്മഭാവങ്ങള്‍ പൂത്തുലഞ്ഞിരുന്നു അവരുടെ എഴുത്തില്‍. കനത്ത പ്രഹരശേഷിയായിരുന്നു അവയ്ക്ക്. വായനക്കാരെ അത് പലപ്പോഴും ഞെട്ടിച്ചു. പലപ്പോഴും ആഹ്ലാദഭരിതരാക്കി. സ്നേഹമാണ് ജീവിതത്തിന്റെ ഊര്‍ജം എന്നാവര്‍ത്തിച്ചുകൊണ്ടിരുന്നഈ വലിയ എഴുത്തുകാരിക്ക് "പെണ്‍കുട്ടിയുടെ" ആദരാഞ്ജലികള്‍.
* * * *
മലയാളഭാഷയുടെ സുല്‍ത്താന്‍, വൈക്കം മുഹമ്മദ്‌ ബഷീര്‍ നമ്മെ വിട്ടു പോയിട്ട് ഈ ജൂലൈ 5നു15വര്‍ഷംതികയുന്നു. അത്മാനുഭവങ്ങളുടെ പ്രകാശനമായിരുന്നു ബഷീറിന് എഴുത്ത്. അതിലൂടെഅദ്ദേഹം വായനക്കാരെ നവീകരിച്ചുകൊണ്ടിരുന്നു. ചെറിയതെന്നു നമ്മള്‍ കരുതുന്ന കാര്യങ്ങള്‍വലിയവയെന്ന് തന്റെ എഴു‌ത്തിലൂടെ അദ്ദേഹം തെളിയിച്ചു . ഭാഷയെന്ന ആയുധം എങ്ങനെഉപയോഗിക്കണമെന്ന അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുപോലെത്തന്നെ പെണ്ണവസ്ഥകളുടെചിത്രീകരണത്തിലും അദ്ദേഹം മിടുക്ക് തെളിയിച്ചു. കുഞ്ഞു പാത്തുമ്മയും പാത്തുമ്മയും സുഹറയുംസാറാമ്മയും നാരായണിയും .അവരുടെ ലോകങ്ങള്‍. അവരുടെ ഇടങ്ങള്‍.
* * * *

* * * *
'അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖം ഓര്‍ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മസ്നേഹത്തിന്റെതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്. വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം.
രാധയും കൃഷ്‌ണനുംതമ്മിലുള്ള സ്നേഹം പോലെയാണ് അത്.' ......മാധവിക്കുട്ടി.

വിദ്യാരംഗം പ്രസിദ്ധീകരിക്കുന്ന "പെണ്‍കുട്ടി മാസികയുടെ"മുഖപ്രസംഗം.2009ജൂലൈ .

2009, ജൂൺ 17, ബുധനാഴ്‌ച

കുസൃതിക്കണക്ക്

കൂട്ടുകാരെ,
ഇതാ വലിയ ഒരു ഗുണന സംഖ്യ .
0*1*2*3*4*5*6*7*8*9
ഉത്തരം മുപ്പതു സെക്കന്റ്‌ കൊണ്ടു കണ്ടുപിടിക്കൂ.

നൗഫില പി 5 ബി

2009, ജൂൺ 1, തിങ്കളാഴ്‌ച

പുതിയ അധ്യയന വര്‍ഷം-പ്രതീക്ഷകള്‍,സ്വപ്‌നങ്ങള്‍....


പുതിയ അധ്യയനവര്‍ഷം അതിന്റെ എല്ലാ പുതുമകളോടും കൂടി കടന്നുവന്നിരിക്കുന്നു. ചെയ്തു തീര്‍ക്കേണ്ടഒരുപാടു ജോലികള്‍, കാണാന്‍ കഴിയുന്ന ഒരുപാടു സ്വപ്‌നങ്ങള്‍....ലക്ഷ്യ ബോധത്തോടെ ,ചിട്ടയായപ്രവര്‍ത്തനങ്ങളിലൂടെ പോവുകയെന്നു പുതുവര്‍ഷം നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. വിജയങ്ങള്‍നമ്മുടെതാക്കാന്‍ നാം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം.പരാജയങ്ങളോട് മധുരമായി പുഞ്ചിരിച്ച്പ്രതികാരം ചെയ്തു നാം മുന്നോട്ടു പോകണം. . ആത്മവിശ്വാസമാണ് പ്രധാനം. എഴുതിയും വായിച്ചുംചിന്തിച്ചും നമുക്ക്നമ്മുടെ ലോകത്തെ പുതുക്കിപ്പണിയാം.പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ലോകത്തെ. കാരണം വരാനിരിക്കുന്ന കാലം അത്ര ശുഭകരമല്ല. പുതിയതെല്ലാം പഴകുകയും പഴകുംതോറുംഅഴുകുകയും ചെയ്യുന്ന ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍,
ഓരോ പരാജയത്തെയുംവിജയമാക്കി മാറ്റാന്‍ അറിവിന്റെ വിശാലമായ ലോകം നമുക്ക് മുന്നില്‍ തുറന്നുകിടപ്പുണ്ട്.അവയെപരിപൂര്‍ണമായി ഉപയോഗിക്കുമ്പോള്‍ മാത്രമെ നാം ജീവിതത്തിന്റെ കോണിപ്പടികള്‍ കയറുവാന്‍പ്രാപ്തരാവൂ.
(വിദ്യാരംഗം കലാ
സാഹിത്യ വേദി പ്രസിദ്ധീകരിക്കുന്ന പെണ്‍കുട്ടി മാസികയുടെ മുഖപ്രസംഗം -ജൂണ്‍ 2009)

2009, മേയ് 15, വെള്ളിയാഴ്‌ച

ഉന്നതം, ഈ വിജയങ്ങള്‍.


ഇക്കഴിഞ്ഞ എസ്‌ എസ്‌.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഉന്നത വിജയം കരസ്ഥമാക്കി.395 വിദ്യാര്‍ത്ഥിനികള്‍ ആണ് എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്. അതില്‍385 പേര്‍ വിജയിച്ചു.ഹയര്‍ സെക്കന്ററിയില്‍90 %ആണ് വിജയം.സ്കൂള്‍ പി.ടി.എയുടെയും മലപ്പുറം നഗരസഭയുടെയും നിതാന്ത പരിശ്രമമാണ് ഈ വിജയത്തിനുപിന്നിലുള്ളത്.

2009, മേയ് 1, വെള്ളിയാഴ്‌ച

നിന്നോട്‌ ഞാന്‍ പറയുന്നത്..


എരിഞ്ഞുതീരുമെന്‍ മനസ്സിന്‍ അകത്താളില്‍
മഞ്ഞിന്‍ കണങ്ങള്‍ പോഴിച്ചതല്ലേ നീ.
സാഗരതീരത്ത് കാറ്റു കൊള്ളും നേരം
മണല്‍ കൊട്ടാരം പണിയാന്‍ വന്നതല്ലേ നീ.
കുറിഞ്ഞി പൂക്കുന്ന കാലമെന്നെയും
കൊണ്ടു പോകാംഎന്നോതിയതല്ലേ നീ
തണുത്ത കാറ്റാല്‍ വിറകൊള്ളും നേരത്ത്
സ്നേഹ പുതപ്പാല്‍ എന്നെ മുടിയതല്ലേ നീ
കടലില്‍ നടുവിലെ കാണാ കൊട്ടാരത്തില്‍
കൊണ്ടു പോകാമെന്ന് മോഹിപ്പിച്ചതല്ലേ നീ...
എന്നിട്ടും ........
എന്നില്‍ വിരിഞ്ഞ സ്നേഹത്തിന്‍ പനിനീര്‍പ്പൂ
പിച്ചിപ്പറിച്ചു കളഞ്ഞുവല്ലോ നീ....
ഫൈറൂ (+2)

2009, ഏപ്രിൽ 18, ശനിയാഴ്‌ച

പിടഞ്ഞമരുന്ന നിലവിളികള്‍



സ്ത്രീ........

നീ ഓര്‍ക്കുന്നുവോ...
നീ വന്നത് അവളില്‍ നിന്നായിരുന്നു.
ഭൂമിയുടെ മാതാവായ അവള്‍
നിലാവുപോലെ പുഞ്ചിരി തൂകി
നന്മയുടെ വിളക്കേന്തി നിന്നു
പക്ഷെ,മറ്റാര്‍ക്കോവേണ്ടി അവള്‍
വിപണിയുടെ ഉപ്പായി.
ദുരന്തം കടലുപോലെ അവളെ
വെള്ള പുതപ്പിച്ചു.
അവളുടെ ഹൃദയം പിടഞ്ഞമരുമ്പോള്‍
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍
നിന്നെ വന്നു തൊട്ടുകൊണ്ടേയിരിക്കും.
ബുഷ ടി.പി.(+2)

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

സ്വപ്നത്തിന്റെ വന്‍‌കരകള്‍.


പിറന്നു വീഴുന്നത് കരഞ്ഞു കൊണ്ടു തന്നെ .
ഭയപ്പാടില്ലാതെ ഗര്‍ഭപാത്രത്തില്‍ അന്തിയുറങ്ങി-
കുസൃതി കാട്ടിയൊടുവില്‍
തലയും കുത്തി യഥാര്‍ത്ഥ ലോകത്തിലേക്ക്‌.

പ്രഭാതവും പൊട്ടിയാണ് വിടരുന്നത്.
കോപം കൊണ്ടാണ് സൂര്യന്‍ തുടുത്തത്.
പ്രതിഷേധമായി കാക്കകള്‍ കരഞ്ഞു
വെളിച്ചം മുഖത്തടിച്ചപ്പോള്‍.

ചീവീടുകള്‍ നൃത്തം വക്കുന്നു:
പാട്ടു പാടുന്നു.
എരണ്ടകള്‍ കൂട്ടമായി ഇരുട്ടിലേക്ക് .
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
ഫര്‍സാന കെ (+2)

2009, മാർച്ച് 13, വെള്ളിയാഴ്‌ച

ഒന്നും പറയാതെ..........


എന്‍ കണ്ണിലെ ബാഷ്പം
എന്നിലെ സന്തോഷമായി
നിന്നില്‍ പ്രതിഫലിച്ചു.
എന്‍ ഉയിരിലെ പ്രണയം
വക്കുടഞ്ഞ കളിപ്പാട്ടമായി
നീ വ്യാഖ്യാനിച്ചു
ഒരു വാക്കു ചൊല്ലി
ഒരായിരം വാക്കിനായി കാതോര്‍ത്തു .
പക്ഷെ, മൌനം മാത്രം ബാക്കിയായി.
ആ മൌനത്തിന്റെ തീവ്ര വ്യഥയില്‍
ഏകയായി ഞാന്‍ പടി ഇറങ്ങട്ടെ.
ഒന്നും പറയാതെ,
യാത്രാമൊഴി ഓതാതെ.
സഹല തസ്നീം. എന്‍ (+2)







2009, മാർച്ച് 3, ചൊവ്വാഴ്ച

സ്നേഹത്തെക്കുറിച്ച് ഒരു ഉപന്യാസം.


സ്നേഹത്തിന്റെ നാലുമണിപ്പൂക്കള്‍ക്ക്
വിരിയുവാന്‍ ഇനിയും നേരമുണ്ട്.
കൊട്ടിയടക്കപ്പെട്ട ജാലകങ്ങള്‍ക്ക്മുമ്പില്‍
ഒരുതരി പ്രതീക്ഷ ഇനിയും ബാക്കിയുണ്ട്.
സ്നേഹം ലക്ഷ്യം വയ്ക്കുന്നത്
നക്ഷത്രങ്ങളെ മാത്രമായിരുന്നു .
ആ ആവനാഴി നിറയെ അനുഭൂതികളായിരുന്നു
ജീവിതം വിരുന്നൊരുക്കുകയാണ്.
ക്ഷണിക്കാന്‍ ഇനിയും ഏറെ ബാക്കിയാണ്.
നശ്വരമെങ്കിലും കാത്തിരിപ്പു ഞാന്‍
കാരണം ജീവിതവും സ്നേഹവും ഒരുപോലെയാണ്.
റോസ്ന വി(+1)

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍ ......ആന്‍ഡ് സ്പ്രിംഗ്.


അന്താരാഷ്ട്ര ഫിലിം മേളകളില്‍ ഈയിടെയായി പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ സംവിധായകനാണ്ദക്ഷിണ കൊറിയക്കാരനായ കിം കിദുക്.തീക്ഷ്ണമായ ജീവിത പരിസരങ്ങളും കുറ്റമറ്റ ഷോട്ടുകളുംമനോഹരങ്ങളായ ലോക്കേഷനുകളും ദുക് സിനിമകളുടെ പ്രത്യേകതയാണ്. ഇതില്‍ നിരൂപകപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്2003 ഇല്‍ പുറത്തിറങ്ങിയ സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍.....ആന്‍ഡ് സ്പ്രിംഗ്.
മനോഹരമായ തടാകതീരത്തുള്ള ദേവാലയത്തില്‍ ബുദ്ധമാര്‍ഗംപഠിപ്പിക്കുന്ന ഗുരുവുമൊത്ത് താമസിക്കുന്ന ഒരു കൌമാരപ്രായക്കാരന്റെ കഥയാണിത്. ഗുരുവിന്റെഅടുക്കല്‍ ചികില്‍സക്കെത്തിയ പെണ്‍കുട്ടിയുമായി അവന്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പാപഭാരം കൊണ്ടു അവിടെനിന്നു ഒളിച്ചോടിയെങ്കിലും ആസക്തി അവന്റെ ജീവിതത്തെനരകതുല്യമാക്കി. ഒടുവില്‍ ആത്മീയ സാക്ഷാത്ക്കാരം തേടി അവന്‍ ഗുരുവിന്റെ അടുത്തേക്കുതന്നെതിരിച്ചെത്തുന്നു. മനുഷ്യ ജീവിതത്തിലെ നാലു ഘട്ടങ്ങളെയും പ്രകൃതിയിലെ നാലു ഋതുക്കളേയുംബന്ധപ്പെടുത്തി നെയ്തെടുത്ത ഈ കഥ പ്രേക്ഷകരില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നു.
ജീവിതത്തിന്റെ നൈരന്തര്യത്തെയും മരണത്തിന്റെ അനിവാര്യതയെയുംമോക്ഷത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളെയും ഒരു കുട്ടിയുടെ കഥയിലുടെആവിഷ്ക്കരിക്കുകയാണ് ഈ സിനിമയില്‍.
കിം കിദുകിന്റെ ഈ സിനിമ ഒരേ സമയം കാഴ്ച്ചയുടെ ആഘോഷവുംആത്മാവിന്റെ ഭക്ഷണവുമാകുന്നു
ഹുസൈന്‍ വാളപ്ര

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

നവ സാങ്കേതിക വിദ്യ പ്രതിക്കൂട്ടില്‍ ....?


നവസാങ്കേതിക വിദ്യ ചെറുപ്പക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്കിടയില്‍ സൃഷ്ടിക്കുന്നഅരാജകത്വത്തെക്കുറിച്ചുള്ള ചര്‍ച്ച നമ്മുടെ മാദ്ധ്യമങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ്,മൊബൈല്‍ ഫോണ്‍ എന്നീ സാങ്കേതികതകള്‍ സ്ഥല ദേശ കാലങ്ങളെ അട്ടിമറിക്കുകയുംലോകം ഒരു ക്ളിക്കിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. മനുഷ്യന്റെ മുന്നേറ്റ ചരിത്രത്തെഅടയാളപ്പെടുത്തുന്ന ഈ നേട്ടങ്ങള്‍ പക്ഷെ, കോട്ടങ്ങളായി പൊതു സമൂഹം വിലയിരുത്തുകയുംഇടപെടുകയും ചെയ്യുന്നു. പുതുതലമുറ ഇവ മോശം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നാണുആരോപണം. ഈ ആരോപണം ഉന്നയിക്കുന്നവര്‍ പക്ഷെ, അതിനുള്ള ഔഷധം നിര്‍ദേശിക്കുന്നുമില്ല. ഉള്ള ഔഷധമാകട്ടെ നിരോധനമാണുതാനും. യഥാര്‍ത്ഥത്തില്‍ ഇതാണോ വേണ്ടത്...?യഥാര്‍ത്ഥ പ്രതിഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ആണോ ?അതോ അതുപയോഗിക്കുന്നവര്‍ക്ക് അവയോടുള്ളസമീപനമാണോ? നവസാങ്കേതിക വിദ്യയോടുള്ള ചെറുപ്പക്കാരുടെ സമീപനം മാറുകയുംബോധവല്ക്കരണം നടത്തി മാറ്റുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. അല്ലാതെ അവയെപാടെ അവഗണിക്കാനുള്ള മനസ്ഥിതി വളര്‍ത്തി എടുക്കല്‍ അല്ല.
(വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധീകരണമായ "പെണ്‍കുട്ടി മാസിക"യുടെ മുഖപ്രസംഗം. ഫെബ്രുവരി2009)

2009, ജനുവരി 27, ചൊവ്വാഴ്ച

അവന്‍



മിന്നല്‍ എനിക്കെന്നും ഹരമാണ്.
പണ്ടു മഴ നനഞ്ഞും മിന്നല്‍ കാണുമായിരുന്നു .
അപ്പോള്‍ കൌതുകത്തിന് കൂട്ടായി ഭയവും ഉണ്ടായിരുന്നു.
ഇപ്പോള്‍ മിന്നലിനെ പേടിയില്ല.
മഴയില്‍ മിന്നല്‍ കൈവളയണിഞ്ഞു യാത്ര പോവുക മനോഹരമാണ്.
ആ മരണം പോലും എത്ര മധുരതരം...

റോസ്ന വി


2009, ജനുവരി 18, ഞായറാഴ്‌ച

അതെല്ലാം മറന്നേക്കൂ


ആദ്യ ചുംബനം നല്കി മറഞ്ഞ
വണ്ടിനെയോര്‍ത്ത്
കണ്ണുനീര്‍ വാര്‍ക്കുമെന്‍ മൌന നീലാംബരി..
വണ്ടിനു നീയൊരു പാനപാത്രം മാത്രം .
പിന്നെയുമെന്തിനീ കാത്തിരിപ്പെന്‍ പൂവേ?
വസന്തങ്ങള്‍ പിറക്കാനിരിക്കെ
എന്തിനീ വിരഹവേദന..?
അശ്രുകങ്ങള്‍ക്ക് വിടചൊല്ലിയിനി
പുഞ്ചിരി പൊഴിക്കൂ നീ
ഒരു പുതുവസന്തത്തിനായി .
സൌമ്യ സി

2009, ജനുവരി 4, ഞായറാഴ്‌ച

വരണ്ട കാലത്തെ പ്രാര്‍ത്ഥനകള്‍


മരണം ശ്വസിക്കുകയായിരുന്നു അച്ഛന്‍.
ഇലകളില്‍ പതിഞ്ഞു വീശുന്ന കാറ്റില്‍ ,പുതപ്പു നീക്കിയ ഓറഞ്ച് അല്ലികളുടെ നിഷ്കളങ്ക മധുരത്തില്‍, സാന്ധ്യ വെളിച്ചത്തിന്റെ വിളര്‍ച്ചയില്‍ മരണം അതിന്റെ മുദ്ര പതിച്ചിരിക്കുന്നു.
ആശുപത്രി ഒരു കോട്ടയാണ്. ഇരുട്ടിന്റെ നിറമുള്ള മരണത്തിന്റെ കോട്ട.
അച്ഛനരികില്‍ അയാള്‍ ഇരുന്നു. പച്ചപുതപ്പിട്ട ഇരുമ്പ് കട്ടിലില്‍ അച്ഛന്‍ ഒറ്റയ്ക്ക്. അച്ഛന്റെ ശോഷിച്ചനെഞ്ചിന്‍കൂട്ടില്‍ വെള്ളരി പ്രാവുകള്‍ കുറുകി.
ഒരിക്കല്‍ അച്ഛന്‍ മുഖവുര ഇല്ലാതെ പറഞ്ഞു. ഞാന്‍ മരിച്ചാല്‍ ബോഡി കുട്ടികള്‍ക്ക് കൊടുക്കണം. അവര്‍ പഠിക്കട്ടെ.
ഉള്ളിലെ ക്ഷോഭം മറച്ചുവച്ച് അന്നയാള്‍ തലകുലുക്കി. ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി ജീവിച്ചഅച്ഛന്‍ മരണശേഷം അതെ ലോകത്തിനു തന്നെ വിട്ടു കൊടുക്കുന്നു.
പക്ഷെ ഇന്നലെ,
ഇന്നെലെയാണ് അവര്‍ വന്നത്. ചലനങ്ങളില്‍ പോലും കൃത്യത പാലിച്ചു അവരില്‍ ഒരാള്‍ പറഞ്ഞു. അച്ഛന്‍ മരിച്ചാല്‍ ബോഡി ഞങ്ങള്‍ക്കു തരിക. പണം തരാം. സ്വാശ്രയ കോളേജ് ആണ്.
എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കവേ ഫോണ്‍ നമ്പര്‍ തന്നു അവര്‍ പോയി.
അപ്പോള്‍ പ്രാരാബ്ധങ്ങളുടെ പെരുക്കപ്പട്ടിക അയാളെ തൊട്ടു. മക്കളുടെ പഠിത്തം ,ബാങ്ക്‌ ലോണുകള്‍ .....
അയാള്‍ അച്ഛനെ നോക്കി. കണ്ണുകള്‍ അടച്ചു ഏതോ ഓര്‍മകളില്‍ സ്വയം നഷ്ട്ടപ്പെട്ടു കിടക്കുകയാണ്അച്ഛന്‍. നരച്ച പട്ടുപോലുള്ള മുടിയിഴകള്‍ പതിയെ ഇളകി.
ഒരു മരണം കൊണ്ടു മറ്റൊരു ജീവിതം രക്ഷപ്പെടുമെങ്കില്‍ അതില്‍ എന്താണ് തെറ്റ്..?അയാള്‍സ്വയം വിചാരണ ചെയ്യാന്‍ തുടങ്ങി. നാളെ ഒരുപക്ഷെ ,തന്റെ മരണത്തിനായി മക്കള്‍ പ്രാര്‍ത്ഥിക്കും.
അതിന്റെ ഒരു തുടക്കമെന്നോണം അയാള്‍ കണ്ണുകളടച്ചു അച്ഛന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കാന്‍തുടങ്ങി.